ക്വാറികൾക്കെതിരേ നീതിപുരത്ത് പ്രതിഷേധം ശക്തമാകുന്നു
മംഗലംഡാം: നീതിപുരം, ആലാംപരുത, വിആർടി തുടങ്ങിയ പ്രദേശങ്ങളിൽ ആരംഭിക്കാനിരിക്കുന്ന നിർദിഷ്ട ക്വാറികൾക്കെതിരെ നീതിപുരം സെന്റ് ജോസഫ് ഇടവകയുടെ നേതൃത്വത്തിൽ ക്വാറിവിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടികൾക്ക് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, വികാരി ഫാ. ബിജു കുമ്മങ്കോട്ടിൽ, ഫാ. അമൽ വലിയവീട്ടിൽ, കൈക്കാരന്മാരായ ജോസ് കൈതക്കൽ, ടോമി കൊച്ചുകുന്നേൽ എന്നിവർ നേതൃത്വം നൽകി.
നിർദിഷ്ട ക്വാറികൾക്കെതിരായ പ്രദേശവാസികളുടെ പ്രതിഷേധങ്ങൾക്ക് രൂപതയുടെ ഭാഗത്തുനിന്ന് ശക്തമായ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉറപ്പുനൽകി.
നിലവിൽ പ്രവർത്തിച്ചുവരുന്ന ക്വാറി പ്രദേശവാസികൾക്കുണ്ടാക്കുന്ന ദുരിതങ്ങൾ നേരിട്ടറിഞ്ഞ ബിഷപ് ജനങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പൊടിപടലങ്ങളും മറ്റു മലിനീകരണങ്ങളും മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതായും ഗ്രാമപ്രദേശത്തെ റോഡുകൾ ശോചനീയാവസ്ഥയിലായതായും നാട്ടുകാർ പരാതിപ്പെട്ടു.
നിലവിലുള്ള ക്വാറിയുടെ പ്രവർത്തനം മൂലം തന്നെ ജനജീവിതം ദുസഹമായ സാഹചര്യത്തിൽ പുതിയ ക്വാറികൾ കൂടി ആരംഭിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.
ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ബിഷപ് പറഞ്ഞു. ജനജീവിതത്തിനും പരിസ്ഥിതിക്കും ഉണ്ടാകാവുന്ന ആഘാതങ്ങൾ കണക്കിലെടുത്ത് നിർദിഷ്ട പദ്ധതികളെക്കുറിച്ച് സമഗ്രമായ പരിശോധന വേണം. പരിസ്ഥിതിലോല പ്രദേശമായ നിർദിഷ്ട പദ്ധതി മേഖലയിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തസാധ്യതകൾ വർധിപ്പിക്കും.
ഇതുസംബന്ധിച്ച ആശങ്കകളും പ്രതിഷേധവും അറിയിക്കുന്നതിനായി കഴിഞ്ഞ ദിവസം മംഗലംഡാമിൽ നടന്ന പബ്ലിക് ഹിയറിംഗിലും പ്രദേശവാസികൾ കൂട്ടമായി പങ്കെടുത്തിരുന്നു.
പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ പരിഗണിച്ച് ജനങ്ങൾക്ക് അനുകൂലമായ നിലപാട് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും സംരക്ഷണം ഉറപ്പാക്കുന്നതുവരെ പ്രതിഷേധം ശക്തമായി തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.